Thursday, July 19, 2012

സ്നേഹത്തിന്‍റെ മഹാകാവ്യം!




എന്‍റെ  അച്ഛന്‍ ...

                           അച്ഛനെന്ന വാക്കില്‍ തെളിയുന്ന അഭിമാനവും തേജസ്സും ,കിനിഞ്ഞിറങ്ങുന്ന മധുരവും ,സ്നേഹത്തിന്‍റെ വാത്സല്യത്തിന്‍റെ വറ്റാത്ത നീരുറവയും , ആവോളം ആസ്വദിച്ച് ആ തണലില്‍ , ജീവിതത്തിന്‍റെ വസന്ത കാലങ്ങളില്‍ എന്നും  പാറിനടക്കുവാന്‍  ഞാനാഗ്രഹിക്കുന്നു  ...

ആ വാക്കിന്‍റെ അര്‍ത്ഥവും വ്യാപ്തിയും എന്നില്‍ ആഴ്ന്നിറങ്ങിയത് എപ്പോഴാണ് എന്നറിയില്ല ...എന്തായാലും അന്നു മുതല്‍ കണ്ണുകളില്‍ തെളിയുന്ന ഈശ്വരന്‍റെ രൂപത്തിന് അച്ഛന്‍റെ ഛയയുണ്ടായിരുന്നു ...

എന്നെ ഞാനാക്കിയ ആ പടു വൃക്ഷത്തോട് ആദരവിനെക്കാളേറെ അറിയിക്കാന്‍ കഴിയാത്ത പ്രകടിപ്പിക്കുവാനാകാത്ത വികാരങ്ങളുടെ സമ്മിശ്രമാണ് ...
ആശുപത്രി വരാന്തയില്‍ അലക്ഷ്യനായി ,വേവലതികളോടെ എന്‍റെ ജനനത്തിനായി വെമ്പല്‍ കൊണ്ട  പിതാവിന്‍റെ മുഖം എനിക്കോര്‍മ്മയില്ല..അമ്മയുടെ വാക്കുകളില്‍ ഞാനതെപ്പോഴും മനസ്സിന്‍റെ തിരശ്ശീലകളില്‍ റീലുകളായി പായിക്കാറുണ്ട്.
വിടര്‍ന്നു വന്ന എന്നെ നോക്കി സാകൂതം ഈ കൈകള്‍ ചുണ്ടോടടുപ്പിച്ചതും ഓര്‍മ്മകളായിരിക്കണം...

കാലുകള്‍ രണ്ടും കഴുത്തിലൂടിട്ട് തോളേറ്റിയത് , ആനയായി എന്നെ ചുഴറ്റി പുറത്തേറ്റിയത് , ഉപ്പു- ചാക്കായി ചുമന്നത്... എനിക്കു മാത്രം സ്വന്തമായിരുന്ന ആ മടിത്തട്ടില്‍ മുഖമര്‍ത്തിയത് ..ഇതൊക്കെ മറക്കാന്‍ കാലമേ നിന്‍റെ  വികൃതികള്‍ക്കാവില്ല  ...എല്ലാമെല്ലാം ഓര്‍മകളായി അവശേഷിക്കുന്നു..കാലത്തിന്‍റെ അഴുക്കുകള്‍ പുരളാതെ ഞാനതൊക്കെയും ചില്ലിട്ട ഫ്രെയിമുകളായി സൂക്ഷിച്ചിരിക്കയാണ് ...

വളരുംതോറും നമ്മള്‍ അകലുകയാണോ? ഒരു ചിരിയിലും മൌനത്തിലും പറയാതെ പറയുന്ന നൂറായിരം വാക്കുകള്‍ ..എനിക്കു വയ്യാ എന്നും ആ കുട്ടിക്കാലം മതിയെനിക്ക്‌ ..
ആ ചെറുവിരലില്‍ തൂങ്ങി നടക്കുമ്പോള്‍ ഞാനനുഭവിച്ച സുരക്ഷിതത്വവും   ധൈര്യവും  ഇന്നോളം ആര്‍ക്കും പകര്‍ന്നു നല്‍കുവാനായിട്ടില്ല..
ചേട്ടന്‍റെയും അനിയന്മാരുടെയും വികൃതികള്‍ക്കു നടുവില്‍ നിന്നു ഒരു കുസൃതിയോടെ ആ ചാരത്തേക്കോടിയണയും,അവരെ ശുണ്‍ഠിപിടിപ്പിച്ച് സുരക്ഷിതയായി അച്ഛന്റെ മാറോടു ചേരുമ്പോള്‍ ഒരു കള്ളച്ചിരിയോടെ കണ്ണിറുക്കും....

ആ കാലടികള്‍ക്കു മീതെ കാലുകള്‍ വച്ച് നടക്കുവാന്‍ ശീലിപ്പിച്ചു..എന്റെ മോഹങ്ങള്‍ക്ക് നിറവും സ്വപ്നങ്ങള്‍ക്കു ചിറകും നല്‍കി ...
അമ്മ safe zone ല്‍ നിന്നു കളിക്കാന്‍ പഠിപ്പിച്ചപ്പോള്‍  അച്ഛന്‍ risk എടുക്കുവാന്‍ ശീലിപ്പിച്ചു.പിന്നെ അനന്ത വിഹായസ്സിലേക്ക് നിഷ്കരുണം എന്നെ പറത്തി വിട്ടു ..

എപ്പോഴും ഞാന്‍ വളര്‍ന്നത് അച്ഛന്‍ എന്ന ലോകത്തില്‍ വേരൂന്നിയാണ് ..അക്ഷരങ്ങളെ കൂട്ടുകാരക്കിയതും അങ്ങനെയാണ് ..പക്ഷേ ,ഇടയ്ക്കെപ്പോഴോ ആ വാക്കുകള്‍ അര്‍ഥങ്ങള്‍ തേടി പരക്കം പായുന്നത് ഞാനറിഞ്ഞു ..അതൊരു തിരച്ചിലായിരുന്നു ..താളം തെറ്റിയ പാളങ്ങല്‍ക്കിടയിലൂടെ ജീവിത വണ്ടി പായിക്കാനുള്ള തന്ത്രപ്പാടായിരുന്നു...
അച്ഛനാഗ്രഹങ്ങള്‍ ഓരോന്നും മയില്‍‌പ്പീലിത്തുണ്ടുപോലെ ആരും കാണാതെ ഹൃദയത്തിലൊളുപ്പിച്ചു,നാളേയ്ക്കു എഴുവര്‍ണ്ണങ്ങളോടെ വിരിയാനായ് ..

പലപ്പോഴും ശുണ്ഠിയോടെ കൈ ഓങ്ങുക മാത്രമേ ചെയ്തുള്ളൂ ..എന്‍റെ ധക്കാരങ്ങള്‍ ആ മനസ്സിനെ അത്രയദികം വ്രണപ്പെടുത്തിയിരിക്കണം.എങ്കിലും അച്ഛാ,ആ അടി എന്‍റെ മനസ്സില്‍ പതിഞ്ഞിരുന്നു ..കണ്ണുകളില്‍ ഉറഞ്ഞുകൂടിയ ജലം മുന്‍പിലുള്ള കാഴ്ച്ചകളെ മറയ്ക്കുമ്പോള്‍ ആ രൂപം എനിക്ക് മാത്രം വ്യക്തമായിരുന്നു ..
കാലത്തിന്‍റെ കുത്തൊഴുക്കില്‍ കടപുഴകി വീഴാതെ ഒഴുക്കിനെതിരേ നെഞ്ചുവിരിച്ചു നിന്നു ആ വ്യക്തിത്വം ..
നീ അച്ഛനെപോലെ ആകരുതെന്ന് എല്ലാവരും ഉപദേശിച്ചു . അന്യരെ കണ്ടില്ലെന്നു നടിക്കാന്‍ ,സ്വാര്‍ത്ഥയാവാന്‍, കൈവിട്ട സമ്പത്തിന്‍റെ കണക്കു പുസ്തകങ്ങള്‍ വീണ്ടും നിറയ്ക്കാന്‍ ...പക്ഷേ ഞാനങ്ങയുടെ തുടര്‍ച്ചയാണ് ,എന്നില്‍ ചെലുത്തിയ സ്വാദീനം നടപ്പിലും എടുപ്പിലും ചിന്തയിലും വാക്കിലും പ്രവൃത്തിയിലും അവസാനം കൈയ്യൊപ്പിലും ഞാന്‍ തുടരുന്നു ...
നേട്ടങ്ങളുടെ പട്ടിക നഷ്ടങ്ങളുടെ കണക്കുകള്‍ കൊണ്ട് വികൃതമാണെങ്കിലും..ആ നഷ്ടങ്ങള്‍ ഒന്നും നഷ്ടങ്ങള്‍ ആയിരുന്നില്ല ,അതെ ,മനസ്സില്‍ അണയാതെ അങ്ങ് പകര്‍ന്നു തന്ന തിരി വെളിച്ചം കെടാതെയുണ്ട് ,അതാണെന്‍റെ നേട്ടവും....അതെ, അച്ചനെന്‍റെ അഭിമാനവും അവകാശവും അഹങ്കാരവുമാണ് ...

എല്ലാവരും അന്നെന്നെ കുറ്റപ്പെടുത്തിയപ്പോള്‍,ഒറ്റപ്പെട്ടപ്പോള്‍ ഒരു വന്‍മതിലായി എന്‍റെ ചാരേ നിന്നു..ഇന്നെനിക്കു ഒരു സ്വാന്ത്വന സ്പര്‍ശമാകുവാനെന്‍കിലും കഴിഞ്ഞുവെങ്കില്‍ ...

എന്നില്‍ മൂപ്പെത്താത്ത പ്രായത്തിന്‍റെ വിവരക്കേടും കണ്ണീരുമൊക്കെ കണ്ടപ്പോള്‍ ,ഇപ്പോള്‍ ഇതല്ല ഇതിലപ്പുറവും തോന്നാം എന്നോളമെത്തിയാല്‍ എല്ലാം അടങ്ങും എന്നു ചൊല്ലി ..

ഇന്നെനിക്കു പകരം വയ്ക്കുവാന്‍ ഒന്നും ഇല്ല, പുരാണങ്ങളിലേതുപോലെ തന്‍റെ യൌവനം പിതാവിനു നല്‍കുവാന്‍ കഴിഞ്ഞുവെങ്കില്‍ .. എന്നും നമ്മുടെ ജീവിതം ആ പാദങ്ങളിലാകണം, ഓരോ ശ്വാസത്തിലും ജീവന്‍റെ തുടിപ്പിലും സ്നേഹിച്ചുകൊണ്ട് ...

അകലേയ്ക്ക് പോയാലും അച്ന്‍റെ ഗന്ധമീ ചുമരുകള്‍ക്കുള്ളില്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍പ്പോലെ എന്നുമുണ്ട് ...ഈ സ്നേഹ സാമ്രാജ്യത്തില്‍ ഞാനുമൊരംഗമാണ് , വേഷങ്ങളറിയാത്ത ജീവിത തിരക്കഥയില്‍ ആ ഹൃദയത്തോടു ഞാനെന്‍റെ ഹൃദയവും ചേര്‍ത്തുവച്ചിരിക്കുന്നു..

ഒരിക്കല്‍പോലും നനവുപടരാത്ത ആ കണ്ണുകള്‍ എനിക്കെന്നും അത്ഭുതമാണ് ..എങ്കിലും ആ തിരയിളക്കവും വിതുമ്പലും കാതോടു ചേര്‍ത്തുവയ്ക്കുന്ന ഹൃദയ ശംങ്ഗിലേതുപോലെ വ്യകതമാണെനിക്ക് ..

ഉറുമ്പ് മധുരമണികള്‍ പെറുക്കിയടുക്കുംപോലെ മക്കളെക്കുറിച്ചുള്ള സ്വപ്നങ്ങളും അടുക്കി ...ആ ദേഹത്തു പുരണ്ട വിയര്‍പ്പുകണങ്ങല്‍ക്കുപോലും സ്നേഹത്തിന്‍റെ കരുതലുണ്ടായിരുന്നു .. എന്നും
നീറിക്കൊണ്ടിരുന്ന ആ സ്നേഹം ഹൃദയത്തിന്‍റെ അടിത്തട്ടില്‍ ഒളിപ്പിച്ച കനലുകളായിരുന്നു..

ഇനിയും എനിക്കാ കൈകളില്‍ തൂങ്ങി നടക്കണം ..ഒരിക്കല്‍ കൂടി അമ്മയുടെ സ്നേഹ ശകാരത്തിലും കട്ടിലില്‍ കിടന്നു കുത്തിമറിയണം, കെട്ടിപ്പിടിച്ചുറങ്ങണം..ആ സ്നേഹപ്പാലാഴി ആവോളം നുകരണം ..ഇന്നെന്‍റെ നഷ്ടവും ആ സാമീപ്യം മാത്രമാണ് ...എന്നും ഹൃദയ സ്പര്‍ശിയായ കവിതയാണെന്‍റെ അച്ഛന്‍ ......




6 comments:

  1. നന്നായിടുണ്ട് എന്നിലും ഓര്‍മകളുടെ തിരയിളക്കം...

    ReplyDelete
  2. സൂര്യനായ് തഴുകി ഉറക്കം ഉണര്തുമെന്‍ അച്ചനെയനെനികിഷ്ടം .......

    ReplyDelete
  3. അടുത്ത ആഴ്ച ഒന്ന് നാട്ടില്‍ പോകണം....

    ReplyDelete
  4. എനിക്കും പോവണം ......

    ReplyDelete
  5. നന്നായിരിക്കുന്നു ..... ഒരുപാടൊരുപാട് എഴുതുവാനും വായിക്കുവാനും സാധിക്കട്ടെ ...... ആശംസകള്‍ ...........

    ReplyDelete
  6. നന്നായിട്ടുണ്ട്...

    ReplyDelete