Monday, June 24, 2024

ഉണങ്ങാത്ത മുറിവുകൾ

 

കാലം മായ്ക്കാത്ത മുറിവുകളുണ്ടോ ? നീ മറന്നോളും എന്ന് എത്ര നിസാരമായി നീ പറഞ്ഞു....

എളുപ്പമല്ലന്നേ ഒട്ടും എളുപ്പമല്ല... ഓർമകളുടെ കയത്തിലിങ്ങനെ എത്രനാൾ മുങ്ങിത്താഴും എന്നറിയില്ല.. പക്ഷെ നിന്റെ ഓർമകളിൽ ശ്വാസം മുട്ടിയായിരിക്കും എന്റെ മരണം...


ഓർമകളിൽ നിന്ന് ഒളിച്ചോടാൻ കഴിയാതെ നിന്റെ ഓർമകൾന്നിങ്ങനെ വേദനിപ്പിക്കുമ്പോൾ നഷ്ടപെട്ട നമ്മളെ ഞാൻ തിരയാറുണ്ട് .


നോർമലാകാൻ ശ്രമിക്കുമ്പോഴൊക്കെ ഒരു ചിരിയിൽ, പാട്ടിൽ, ഒരു പേരിൽ, നീ ഇങ്ങനെ തെളിഞ്ഞു വരും... സൗഹൃദത്തി, ഇട നേരങ്ങളിൽ, കളി തമാശയിൽ...നിന്റെ അസാന്നിദ്യം ഒരു ഉൾകിടിലത്തോടെ എന്നെ മാറ്റിനിർത്തും..

പിന്നെയും നിന്റെ ഓർമ്മകളിലേയ്ക്ക് മുങ്ങാം കുഴിയിടും..നനഞ്ഞ കണ്ണുകളോടെ വാർത്തെടുത്ത പുഞ്ചിരിയിൽ എല്ലാം മറച്ചിങ്ങനെ പണിപ്പെട്ടു ഞാനല്ലാതെ നിൽക്കും...


ചോര പൊടിയുന്ന വേദനയോടെ കാലം നിന്റെ ഓർമകളെ എന്റെ ഹൃദയത്തിലിങ്ങനെ പച്ചകുത്തിക്കൊണ്ടേയിരിക്കുന്നു .. ഇനി ഒരു തിരിച്ചുപോക്കില്ല എന്നറിയുമ്പോഴും ..എന്റെ കാഴ്ചകളിൽ നീ നിറയുന്നു...

നിനക്കിങ്ങനെ സ്നേഹം കൊണ്ട് പൊള്ളലേറ്റിട്ടുണ്ടോ? മാറ്റെന്തിനേക്കാളും തീവ്രമാണത് ..




Monday, January 1, 2024

നിശബ്ദ മരണങ്ങൾ


കൂട്ട്  കൂടി , നിറയെ കല പിലാ വർത്തമാനങ്ങൾ പറഞ് 

ഒന്നിച്ചൊരു ചൂട് ചായക്കു ചിയേർസ് പറയും...  

ഇഷ്ടപെട്ട വരികൾക്ക് താളം പിടിച്ചു യാത്രപോകും ...

ചേർത്ത് നിർത്തിയും,  തെമ്മാടിത്തരങ്ങൾക്കു കൂട്ട് പോയും 

ആവേശത്തോടെ കഥകൾ പറഞ്ഞും 

ഇടയ്ക്കു മുട്ടൻ വഴക്കിട്ടും,  തെറ്റി പിരിഞ്ഞും 

കണ്ണ് കലങ്ങി കട്ടീസ് പറയും ...


പിന്നീട് ഒരു വിളിയ്ക്കു മറു ചിന്ത ഇല്ലാതെ ഓടി എത്തിയും 

പിണങ്ങിയത്  മറന്നു വീണ്ടും ഒന്നായും  

കഥകളിങ്ങനെ തുടരും ...


എന്നിട്ടോ...?


എന്നിട്ട് ,ഒരൊറ്റപ്പോക്കാണ് ...

ഒന്നും അറിയാത്തതുപോലെ...

കാണാത്തതു പോലെ ...

അപരിചിതരെപ്പോലെ ...


ഒരാളെ തകർക്കാൻ ഒരായുധവും ആവശ്യമില്ലായെന്നു 

പിനീടാണ് മനസിലായത്...

സ്നേഹം കൊണ്ടിങ്ങനെ നിറച്ചിട്ടു ഇറങ്ങിപ്പോയാൽ മതിയെന്ന് ..


ഉള്ളു വെന്തു വെന്തു പൊള്ളിയടരും... 

ഹൃദയമിടിപ്പിന്റെ വേഗത  കൂടി  കൂടി  അത് നിലയ്ക്കും ...

മനസ് തണുത്തുറഞ്ഞു മരവിച്ചു  പോകും..

സ്നേഹച്ചൂടിന്റെ ഓർമയിൽ കണ്ണ് നീര് വറ്റി ഉപ്പിൻകല്ല് പറ്റിപിടിക്കും... 

ഇനിയൊന്നു ചിരിക്കാൻ പോലും പേടിച്ചു കണ്ണുകളിൽ ദൈന്യത നിറയും ...

ഓർമകളിൽ ഒരു ഭ്രാന്തനെ പോലെ അലയും ... 

ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാതെ പതറിനിൽക്കും ...

വാക്കുകൾ മുറിഞ്ഞു തനിച്ചായി,

തന്നിലേക്ക് തന്നെ തിരിഞ്ഞു നടക്കും......


പക്ഷെ  അവർ മരണപ്പെട്ടത് മാത്രം നീ അറിഞ്ഞിട്ടുണ്ടാകില്ല...

ഒരു തെളിവ് പോലും ബാക്കി വയ്ക്കാതെ ,

ഒരില ഞെട്ടറ്റു വീഴുന്ന ലാഘവത്തോടെ ,

നിശബ്ദമായി നിഷ്‍കരുണമായി   അവർ കൊലചെയ്യപ്പെട്ടതാണ്!